ലഖ്നോ: സ്ത്രീധനത്തിന്റെ പേരിൽ യുവാവ് വധുവിനെ അടിച്ചു കൊന്നു. മീനയാണ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ടി.വി.എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നൽകണമെന്ന ആവശ്യം നിറവേറ്റാത്തതിനെ തുടർന്നാണ് ഭർത്താവ് നവവധുവിനെ തല്ലിക്കൊന്നത്.
ബൈഖേദ സ്വദേശിയായ സുന്ദർ രണ്ട് വർഷം മുമ്പാണ് മീനയെ വിവാഹം കഴിച്ചത്. അന്നുമുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദർ മീനയെ ശല്യപ്പെടുത്താറുണ്ടായിരുന്നു. പിതാവിനോട് ഇതേ കുറിച്ച് സംസാരിച്ചെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ല. രക്ഷാബന്ധൻ മുതൽ പിതാവിൻ്റെ വീട്ടിലായിരുന്നു മീന. സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നുവെന്നും അവിടുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും കുടുംബാംഗം മൊഴി നൽകി. ഞായറാഴ്ച രാത്രി സുന്ദർ തന്റെ വീട്ടിലേക്ക് മീനയെ കൂട്ടിക്കൊണ്ടുപോയിരുന്നു.
സ്ത്രീധനം കിട്ടണമെന്ന് സുന്ദർ വാശിപിടിച്ചതോടെ സംസാരം സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് സുന്ദർ മീനയെ വടികൊണ്ട് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മീനയുടെ കുടുംബം ഭർത്താവിനും അമ്മക്കും സഹോദരിക്കും മറ്റ് നാല് പേർക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.