ഫലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ അഭയാർഥി ഏജൻസി പൂട്ടാൻ ഇസ്രായേൽ നീക്കം ശക്തമാക്കിയെന്ന ആരോപണവുമായി യു.എൻ.ആർ.ഡബ്യൂ. കമീഷണർ ജനറൽ. യു.എൻ.ആർ.ഡബ്യു.എ നടത്തുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഏജൻസിയുടെ കമീഷണർ ജനറലിന്റെ പ്രതികരണം.
ഫിലിപ്പെ ലാസ്സാറിനിയാണ് അഭിമുഖത്തിൽ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നടപടികളുമായാണ് ഇസ്രായേൽ മുന്നോട്ട് പോകുന്നത്. ഫണ്ടിങ് നിർത്തി ഏജൻസിയെ ഇല്ലാതാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് യു.എൻ.ആർ.ഡബ്യു അംഗങ്ങൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതെന്നും ഫിലിപ്പെ ലാസർനി പറഞ്ഞു.
യു.എൻ.ആർ.ഡബ്യുവിനെ ഇല്ലാതാക്കിയാൽ ഫലസ്തീനിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവും. ഇതുവഴി ഫലസ്തീൻ സ്വയം നശിക്കുന്ന സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യു.എൻ.ആർ.ഡബ്യു കമാൻഡർമാരിൽ ഹമാസ് അംഗങ്ങളും ഉണ്ടെന്ന ഇസ്രായേൽ വാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഇതിന് മുമ്പ് കൊല്ലപ്പെട്ടവർ ഹമാസിന്റെ അംഗങ്ങളാണെന്ന് സൂചിപ്പിക്കുന്ന ഒരറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.എന്നിന്റെ ഏറ്റവും വലിയ ഏജൻസികളിലൊന്നായ യു.എൻ.ആർ.ഡബ്യുവിന് 13,000 ജീവനക്കാരാണ് ഗസ്സയിലുള്ളത്. ഫലസ്തീനിലെ 30,000ത്തോളം ആളുകൾക്കാണ് ഇവർ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ നൽകുന്നത്. ഒക്ടോബർ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളിൽ എത്ര യു.എൻ.ആർ.ഡബ്യു ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നതിൽ അന്വേഷണം വേണമെന്നും ലാസർനി ആവശ്യപ്പെട്ടു