ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ, പുൽ ബംഗാഷ് ഗുരുദ്വാരയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അക്രമങ്ങളിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് കൊലപാതകവും മറ്റു കുറ്റങ്ങളും ചുമത്തിയത്. കേസിൽ വിചാരണ ഒക്ടോബർ മൂന്നിന് തുടങ്ങും.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ, ഗുരുദ്വാരയിൽ അക്രമത്തിനും കൊലപാതകത്തിനും ടൈറ്റ്ലർ ആളുകളെ ഇളക്കിവിട്ടെന്നാണ് ആരോപണം. അദ്ദേഹത്തിനെതിരെ കേസ് മുന്നോട്ടുപോകാമെന്ന് ആഗസ്റ്റ് 30ന് കോടതി വ്യക്തമാക്കിയിരുന്നു.
ഗുരുദ്വാരക്കു മുന്നിൽ അംബാസഡർ കാറിൽ വന്നിറങ്ങിയ ടൈറ്റ്ലർ ‘‘സിഖുകാരെ കൊല്ലൂ, അവർ നമ്മുടെ മാതാവിനെ കൊലപ്പെടുത്തിയവരാണ്’’ എന്ന് പറഞ്ഞതായി ദൃക്സാക്ഷി മൊഴി നൽകിയതായി കുറ്റപത്രത്തിലുണ്ട്.