ചണ്ഡിഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു. എ.എ.പി കർഷക സംഘടനയുടെ അധ്യക്ഷനായ തർലോചൻ സിങ് (56) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്നയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തർലോചൻ സിങ് തന്റെ ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് റോഡരികിൽ കിടന്ന തർലോചൻ സിങ്ങിനെ കണ്ട മകൻ നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ ഹർപ്രീത് സിങ് ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി സൗരവ് ജിൻഡാൽ പറഞ്ഞു.