ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയെ പുകഴ്ത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ബാസിത് അലി. ബാറ്റർമാരെ കബളിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവാണെന്നാണ് അലി പറഞ്ഞത്. അദ്ദേഹത്തിന്റെ വേഗവും കൃത്യതയും ലോകത്തെ തന്നെ മികച്ച പേസറാകുന്നതിൽ സഹായിക്കുന്നുണ്ട്. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിൽ നിന്നും 195 മത്സരങ്ങളിൽ 397 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷം ഇന്ത്യ നേടിയ ട്വന്റി-20 ലോകകപ്പിൽ പ്ലെയർ ഓഫ് ദി സീരിസായാ മാറിയത് ബുംറയാണ്. എട്ട് മത്സരത്തിൽ നിന്നും 4.17 ഇക്കോണമിയിൽ നിന്നും 15 വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്.
ബുറയെ സിമന്റ് പിച്ചിൽ നേരിട്ടാൽ പോലും അദ്ദേഹത്തിന്റെ ആക്ഷൻ കാരണം ബാറ്റർമാർ കബളിപിക്കപ്പെടുമെന്നാണ് ബാസിത് അലി പറയുന്നത്. ആക്കാര്യം കൊണ്ടാണ് ബുംറ വ്യത്യസ്തനാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ ബുംറയെ നിങ്ങൾ ഒരു സിമന്റ് പിച്ചിൽ നേരിട്ടാലും അദ്ദേഹത്തിന്റെ ആക്ഷൻ മൂലം ബാറ്റർമാർ കബളിപ്പിക്കപ്പെടും, അതാണ് സത്യം. അത് കൊണ്ടാണ് അവനെ ഞാൻ ബൂം.. ബൂം.. എന്ന് വിളിക്കുന്നത്. ബാക്കി ഉള്ളവർക്ക് അതിന് സാധിക്കില്ല, കാരണം അവർ അവരുടെ ഫോമിനും താളത്തിനുമനുസരിച്ചാണ് നിലനിൽക്കുന്നത്.
അവൻ വരും വിക്കറ്റ് സ്വന്തമാക്കും, അടുത്ത സ്പെല്ലിൽ വന്ന് വീണ്ടും മൂന്ന് വിക്കറ്റ് സ്വന്തമാക്കും. അവന്റെ സ്ലോ ബോളുകൾ കൃത്യത നിറഞ്ഞതാണ്. സാധാരണ വൈറ്റ് ബോളിൽ എറിയുന്ന പന്തുകൾ അവൻ ടെസ്റ്റിലും എറിയും അതാണ് സ്പെഷ്യൽ,’ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു. ടി-20 ലോകകപ്പിന് ശേഷം സിംബാവ് വെ പരമ്പരയിൽ നിന്നും ശ്രീലങ്കൻ പരമ്പരയിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഈ മാസം 19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ബുംറ ഇന്ത്യക്കായി തിരിച്ചുവരവ് നടത്തും.