ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 376 റൺസ് നേടി ഇന്ത്യ ആദ്യ ഇന്നിങ്സിൽ എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് പതറുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. ടീം സ്കോർ 100 റൺസ് എത്തുന്നതിന് മുമ്പ് തന്നെ ബംഗ്ലാദേശിന്റെ ഏഴ് വിക്കറ്റ് നഷ്ടമായി. സൂപ്പർ താരം ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കായി വിക്കറ്റ് വേട്ട ആരംഭിച്ചത്. ട്വന്റി-20 ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യക്ക് വേണ്ടി കളത്തിൽ ഇറങ്ങിയ ബുംറ ആദ്യ ഓവറിൽ തന്നെ തന്റെ വരവ് അറിയിച്ചിരുന്നു.
ഇന്ത്യക്കായി ഓപ്പണിങ് സ്പെൽ എറിയാൻ എത്തിയത് ബുംറ ആയിരുന്നു. ഷദ്മൻ ഇസ്ലാമിനെ ആദ്യ ഓവറിലെ അവസാന പന്തിൽ പവലിയനിലെത്തിക്കുകയായിരുന്നു ബുംറ. രണ്ട് റൺസാണ് ബംഗ്ലാദേശ് ഓപ്പണർ നേടിയത്. ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളറായി കണക്കാക്കുന്ന താരമായ ബുംറയുടെ പന്ത് ബാറ്ററെ അക്ഷാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. ബോൾ ഔട്ട് സ്വിങ് ചെയ്യുമെന്ന് കരുതി പുറകിലോട്ട് ലീവ് ചെയ്യുകയായിരുന്നു ബാറ്റർ എന്നാൽ അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് പന്ത് സ്റ്റമ്പിൽ കയറുകയായിരുന്നു. ഇടം കയ്യൻ ബാറ്ററായ ഷദ്മൻ ഇസ്ലാമിന് ആദ്യ അഞ്ച് പന്ത് ഓവർ ദി വിക്കറ്റിൽ നിന്നും ഔട്ട് സ്വിങ്ങറുകൾ വർഷിച്ച ബുംറ ഓവറിന്റെ അവസാന പന്തിൽ അറൗണ്ട് ദി വിക്കറ്റിലെത്തി ബാറ്ററെയും കാണികളെയുമെല്ലാം ഞെട്ടിക്കുകയായിരുന്നു. ഇസ്ലാമിനെ പുറത്താക്കാനുള്ള താരത്തിന്റെ മാസ്റ്റർ പ്ലാനായിരുന്നു ഈ അവസാന പന്ത്.
ഇസ്ലാമിനെ പുറത്താക്കാനുള്ള താരത്തിന്റെ മാസ്റ്റർ പ്ലാനായിരുന്നു ഈ അവസാന പന്ത്.
അതേസമയം തുടക്കം പതറിയ ഇന്ത്യയെ കരകയറ്റിയത് ആർ. അശ്വിൻ ജഡേജ എന്നിവരുടെ കൂട്ടുക്കെട്ടാണ്. അശ്വിൻ 113 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ജഡേജ 86 റൺസ് നേടി. ഇരുവർക്കും പുറമെ നേരത്തെ യശ്വസ്വി ജയ്സ്വാളും ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയിരുന്നു. ഓപ്പണിങ് ഇറങ്ങിയ ജയ്സ്വാൾ 118 പന്ത് നേരിട്ട് 56 റൺസ് നേടി. രോഹിത് ശർമ (6), ഗിൽ (0), കോഹ്ലി (6), രാഹുൽ (16) എന്നിവർ നിരാശപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്ത് 39 റൺസ് സ്വന്തമാക്കി. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് അഞ്ചും വിക്കറ്റും ടസ്കിൻ മൂന്ന് വിക്കറ്റും സ്വന്തമാക്കി.