അനന്തപൂർ (ആന്ധ്രപ്രദേശ്): ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ‘ഡി’ക്കെതിരെ ഇന്ത്യ ‘സി’ ടീമിന് നാല് വിക്കറ്റ് ജയം. രണ്ടാമിന്നിങ്ങ്സിൽ 232 റൺസ് തേടിയിറങ്ങിയ സി ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്വാദ് (36), ആര്യൻ ജുയാൽ (47), രജത് പട്ടിദാർ (44) എന്നിവരുടെ ബാറ്റിങ്ങാണ് വിജയികൾക്ക് കരുത്തായത്.
എട്ടിന് 206 എന്ന നിലയിൽ മൂന്നാം ദിനം രണ്ടാമിന്നിങ്ങ്സിലെ ബാറ്റിങ് തുടർന്ന ഇന്ത്യ ഡി 236 റൺസിന് എല്ലാവരും പുറത്തായി. അക്സർ പട്ടേൽ 28 റൺസ് നേടി. യുവ സ്പിന്നർ മാനവ് സുതർ 49 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ വീഴ്ത്തി. മാനവ് സുതറാണ് കളിയിലെ കേമൻ.