മനാമ: ലോകകപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ നേടിയ ചരിത്രവിജയത്തിന്റെ ആഹ്ലാദാരവങ്ങളിലാണ് ബഹ്റൈനിലെ കായികപ്രേമികൾ. ആസ്ട്രേലിയയുടെ സ്വന്തം മണ്ണിലാണ് ബഹ്റൈൻ 1-0ന് തകർപ്പൻ ജയം സ്വന്തമാക്കിയത്. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ആസ്ട്രേലിയക്കെതിരെ ബഹ്റൈന്റെ ആദ്യ ജയമാണിത്.
കളിയിൽ ആധിപത്യം പുലർത്തിയ ആസ്ട്രേലിയക്ക് പക്ഷേ ബഹ്റൈന്റെ സുശക്തമായ പ്രതിരോധം മൂലം ഗോൾ നേടാനായില്ല. 77ാം മിനിറ്റിൽ കുസിനി യെങ്കി ചുവപ്പുകാർഡ് ലഭിച്ച് പുറത്തായതോടെ ആസ്ട്രേലിയ 10 പേരായി ചുരുങ്ങി. തുടർന്ന് മികച്ച കളി കാഴ്ചവെച്ച ബഹ്റൈന്റെ നീക്കങ്ങളാണ് ഗോളിലേക്ക് വഴി തെളിച്ചത്.
ബഹ്റൈൻ താരം മഹ്ദി ഹുമൈദാന്റെ ഗോൾ ശ്രമം തടുത്ത, ആസ്ട്രേലിയയുടെ ഹാരി സൗത്താറിന്റെ കാലിൽ തട്ടി പന്ത് വലയിലെത്തി. 89ാം മിനിറ്റിലായിരുന്നു സെൽഫ് ഗോൾ. അവസാന ആറ് മിനിറ്റിൽ സമനില ഗോൾ കണ്ടെത്താൻ ആസ്ട്രേലിയ കിണഞ്ഞു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
മിച്ചൽ ഡ്യൂക്കിന്റെ ഹെഡർ പോസ്റ്റിനു കുറുകെ പറന്നപ്പോൾ സ്കോർ സമനിലയിലാക്കാനുള്ള സുവർണാവസരം നഷ്ടമായി. സെപ്റ്റംബർ 10ന് രാത്രി ഏഴിന് സ്വന്തം തട്ടകത്തിൽ ജപ്പാനുമായാണ് ബഹ്റൈന്റെ അടുത്ത മത്സരം. ജപ്പാൻ, ഇന്തോനേഷ്യ, സൗദി അറേബ്യ, ആസ്ട്രേലിയ, ചൈന എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ബഹ്റൈൻ.