ഗ്വാങ്ഷു: സിംഗപ്പൂരിൽനിന്ന് ചൈനീസ് നഗരമായ ഗ്വാങ്ഷുവിലേക്ക് പോയ ‘സ്കൂട്ട്’ കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ആകാശച്ചുഴിയിൽപെട്ട് യാത്രക്കാർ അടക്കം ഏഴു പേർക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. സിംഗപ്പൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 5.45 ഓടെ പുറപ്പെട്ട വിമാനം ഗ്വാങ്ഷൂവിലേക്ക് അടുക്കുമ്പോൾ കുലുക്കം അനുഭവിച്ചതായും പ്രാദേശിക സമയം രാവിലെ 9.10ന് ശരിയായ രീതിയിലല്ലാതെ ലാൻഡ് ചെയ്തതായും ‘സ്കൂട്ട്’ വിമാനാധികൃതർ പറഞ്ഞു.
ഗ്വാങ്ഷൂവിൽ എത്തിയ ഉടൻതന്നെ നാലു യാത്രക്കാർക്കും മൂന്ന് ക്രൂ അംഗങ്ങൾക്കും വൈദ്യസഹായം ലഭിച്ചു. ഒരു യാത്രക്കാരനെ കൂടുതൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ‘സ്കൂട്ട്’ പറഞ്ഞു. യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും അവർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം പുറത്തുവിട്ടിട്ടില്ല.
വിമാനം 35,000 അടി ഉയരത്തിൽ ഏകദേശം 500 നോട്ട് ഉയരത്തിൽ പറക്കുകയായിരുന്നുവെന്നും പെട്ടെന്ന് 25 അടി താഴേക്ക് പോയി 262 നോട്ടിൽ മന്ദഗതിയിലായെന്നും ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള ഡേറ്റ കാണിച്ചു. പിന്നീട് വിമാനം അതിന്റെ യഥാർത്ഥ ഉയരത്തിലേക്കും വേഗതയിലേക്കും മടങ്ങുന്നതായും കാണിച്ചു.