തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം എൻ.സി.പി അധ്യക്ഷൻ പി.സി. ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിച്ചു. ആരെ മന്ത്രിയാക്കണമെന്നത് എന്.സി.പിയുടെ ആഭ്യന്തര കാര്യമാണെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് വ്യക്തമാക്കിയതായാണ് വിവരം. മന്ത്രിമാറ്റത്തിനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറും അംഗീകാരം നൽകി.
അതേസമയം, രാജിവെക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശശീന്ദ്രൻ. നിർബന്ധിച്ചാൽ, മന്ത്രിസ്ഥാനത്തിനൊപ്പം എം.എൽ.എ പദവിയും ഒഴിയുമെന്ന ഭീഷണിയും പാർട്ടിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
എൻ.സി.പിയുടെ രണ്ട് എം.എൽ.എമാർ രണ്ടര വർഷം വീതം മന്ത്രിപദവി പങ്കിടണമെന്ന കരാർ പ്രകാരമാണ് തോമസ് കെ. തോമസ് മന്ത്രിമാറ്റം ആവശ്യപ്പെടുന്നത്. രണ്ടരവർഷമെന്ന എൽ.ഡി.എഫ് കരാർ പ്രകാരം അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ മാറിയപ്പോൾ എ.കെ. ശശീന്ദ്രനെയും മാറ്റണമെന്ന ആവശ്യം എൻ.സി.പിയിൽ ഉയർന്നിരുന്നു.
അന്ന് പാർട്ടി അധ്യക്ഷൻ പി.സി. ചാക്കോ ശശീന്ദ്രനെ പിന്തുണച്ചു. ഇപ്പോൾ ചാക്കോ തോമസ് കെ. തോമസ് പക്ഷത്തിനൊപ്പമായതാണ് മന്ത്രിമാറ്റത്തിനുള്ള സാഹചര്യമൊരുക്കിയത്.