കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ക്രിമിനൽ കേസെടുത്ത് പ്രത്യേകാന്വേഷണം നടത്തണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി.
വെളിപ്പെടുത്തലുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന നടപടിയാണിതെന്നും കാട്ടി പൊതുപ്രവർത്തകൻ ജോർജ് വട്ടകുളം സമർപ്പിച്ച ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി സർക്കാർ അറിയിച്ചു. ഇവർ അന്വേഷണം ആരംഭിക്കുംമുമ്പേ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിക്കാനാവുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. പ്രശസ്തി ലക്ഷ്യമിട്ടാണ് ഹരജി നൽകിയതെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു.