അത്തം എത്തിയതോടെ നാടെങ്ങും പൂവിളികൾ ഉയരാൻ തുടങ്ങി. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മലയാളികളുടെ മുറ്റങ്ങൾ വർണാഭമാക്കാൻ വിപണിയിൽ പൂക്കളുടെ വരവും തുടങ്ങി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. അത്തം മുതൽ പിന്നീടുള്ള ദിവസങ്ങളിൽ സ്കൂളുകളിലും സ്ഥാപനങ്ങളിലും ഓഫിസുകളിലുമെല്ലാം ഓണാഘോഷവും പൂക്കള മത്സരങ്ങളുമെല്ലാം തുടങ്ങുമെന്നതിനാൽ മെച്ചപ്പെട്ട പ്രതീക്ഷയിലാണ് വ്യാപാരികൾ. ഓറഞ്ച്, മഞ്ഞ നിറങ്ങളിലൂള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടൻ പൂക്കളും ചില്ലി റോസും മുല്ലയും ബംഗളൂരു പൂക്കളുമെല്ലാം വിപണിയിലുണ്ട്. ഓണ ദിവസങ്ങൾ അടുക്കുന്തോറും പാതയോരങ്ങളിലും പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചും പൂക്കച്ചവടക്കാർ നിറയും. എല്ലാ പൂക്കളും ഉൾപ്പെട്ട പൂകിറ്റുകൾ 50-100 രൂപക്ക് ലഭിക്കും.
അതിനിടെ തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലെ കനത്ത മഴ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഇതിനുപുറമേ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഔദ്യോഗിക ഓണാഘോഷം ഒഴിവാക്കിയതും തിരിച്ചടിയാണ്. കോവിഡിനു മുമ്പുണ്ടായിരുന്ന കച്ചവടം ഇപ്പോഴില്ലെന്നും പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിനു സമീപത്തെ പൂക്കാരത്തെരുവിലെ ഐശ്വര്യ ഫ്ലവേഴ്സ് ഉടമ ഹക്കീം പറഞ്ഞു. കേരളത്തിൽ ഇത്തവണയും ചെണ്ടുമല്ലി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബശ്രീകളും കൃഷി നടത്തുന്നുണ്ട്. ഇത്തവണത്തെ ശക്തമായ മഴ ചെണ്ടുമല്ലി കൃഷിയെ ബാധിച്ചതായി കർഷകർ പറയുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽനിന്നുള്ള പൂക്കൾ കൂടി എത്തുന്നതോടെ ഇത്തവണത്തെ ഓണ പൂവിപണി സജീവമാകും.
ഓണം എല്ലാതരം ആഘോഷങ്ങളുടെയും ഉത്സവമാണ്. വസ്ത്രശാലകളും വാണിജ്യ കേന്ദ്രങ്ങളും ഇലക്ട്രോണിക്സ് വിപണിയും ഉൾപ്പെടെ കച്ചവടവും പൊടിപൊടിക്കുന്ന കാലമാണിത്. ഓണക്കച്ചവടം മുന്നിൽ കണ്ട് വ്യാപാരികൾ വൻതോതിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. വ്യാപാര മേഖലയിൽ ഉണർവ് ദൃശ്യമാണ്.