ന്യൂയോർക്: ഫ്രാൻസിസ് ടിയാഫോ, ടെയ്ലർ ഫ്രിറ്റ്സ്, അരീന സബലങ്ക, എമ്മ നവാറോ എന്നിവർ യു.എസ് ഓപൺ ടെന്നിസ് സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ ജർമൻ സൂപ്പർ താരം അലക്സാൻഡർ സ്വരേവ് ക്വാർട്ടർ ഫൈനലിൽ പുറത്ത്. പുരുഷ സിംഗ്ൾസിൽ യു.എസ് താരങ്ങളായ ടിയാഫോയും ഫ്രിറ്റ്സും തമ്മിലാവും സെമി. ഇതോടെ ഫൈനലിൽ ഒരു ആതിഥേയ താരം ഉറപ്പായി. 18 വർഷത്തിനിടെ ആദ്യമാണ് യു.എസ് ഓപൺ പുരുഷ സിംഗ്ൾസ് ഫൈനലിൽ അമേരിക്കക്കാരൻ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വനിത സിംഗ്ൾസ് സെമിയിൽ ബെലറൂസുകാരി സബലങ്ക ആതിഥേയ താരമായ നവാറോയെ നേരിടും.
ലോക നാലാം നമ്പറുകാരൻ സ്വരേവിനെ മറിച്ചിട്ടാണ് ഫ്രിറ്റ്സ് കടന്നത്. സ്കോർ: 7-6 (2), 3-6, 6-4, 7-6 (3). നൊവാക് ദ്യോകോവിചും കാർലോസ് അൽകാരസും നേരത്തേ വീണതോടെ സ്വരേവിന് പ്രതീക്ഷയുണ്ടായിരുന്നു. ഒരു പ്രധാന ടൂർണമെന്റിൽ 12ാം സീഡായ ഫ്രിറ്റ്സ് സിംഗ്ൾസ് സെമിയിൽ കടക്കുന്നത് ഇതാദ്യം. കാലിഫോർണിയയിൽനിന്നുള്ള 26കാരൻ നാല് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ ക്വാർട്ടറിൽ പുറത്താവുകയായിരുന്നു.
20ാം സീഡ് ടിയാഫോയോട് 6-3, 6-7 (5), 6-3, 4-1ന് തോറ്റ് ബൾഗേറിയക്കാരൻ ഗ്രിഗോർ ദിമിത്രോവ് മടങ്ങി. വനിത സിംഗ്ൾസ് ക്വാർട്ടറിൽ 6-2, 7-5ന് സ്പെയിനിന്റെ പോള ബഡോസയെ തോൽപിച്ച നവാറോക്കിത് കന്നി സെമിയാണ്. ചൈനീസ് താരം ക്വിൻവെൻ യങ്ങിനെയാണ് സബലങ്ക പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 6-2.