ചെന്നൈ: തമിഴ്നാട് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുടി പിടിച്ച് വലിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വിരുദനഗർ ജില്ലയിലെ അരുപ്പുകോട്ടയിൽ റോഡ് തടസപ്പെടുത്തി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
തിങ്കളാഴ്ച കാളികുമാർ എന്നയാൾ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. വർഷങ്ങളായി നിലനിന്നിരുന്ന തർക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം. തുടർന്ന് ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവർ റോഡ് തടയാൻ ഒരുങ്ങിയപ്പോൾ ഡി.എസ്.പി ഗായത്രി പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു.
ഇതിനിടെ ഒരു യുവാവ് ഡി.എസ്.പിയെ അടിച്ചു. ഡി.എസ്.പി ഇയാളുടെ കരണത്തടിച്ചതോടെ ഒരു സംഘം ഗായത്രിയെ വളഞ്ഞ് മുടിയിൽ പിടിച്ചുവലിച്ചു. മറ്റു പൊലീസുകാരെത്തി അക്രമികളെ പിടിച്ചുമാറ്റുകയായിരുന്നു. വിഡിയോ അടക്കം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് 4 പേർ പിടിയിലായത്.