ജക്കാർത്ത: ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള തന്റെ ഭരണകാലത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രക്ക് തുടക്കമിട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തി. 12 ദിവസത്തെ യാത്രയിൽ പാരിസ്ഥിതിക പ്രശ്നങ്ങളും മതാന്തര സംവാദത്തിന്റെ പ്രാധാന്യവും അദ്ദേഹം ഉയർത്തിക്കാട്ടുമെന്ന് കരുതുന്നു.
പാപ്പുവ ന്യൂ ഗിനിയ, സിംഗപ്പൂർ, തിമോർ-ലെസ്റ്റെ എന്നിവിടങ്ങളിൽ അദ്ദേഹം യാത്ര ചെയ്യും. ഡിസംബറിൽ 88 വയസ്സ് തികയുകയും നിരവധി ആരോഗ്യപ്രശ്നങ്ങളോട് പോരാടുകയും ചെയ്യുന്ന ഒരാൾക്ക് വെല്ലുവിളി നിറഞ്ഞ യാത്രയാണിത്. 2020ൽ ഷെഡ്യൂൾ ചെയ്തിരുന്ന മാർപ്പാപ്പയുടെ യാത്രയുടെ ചില ഘട്ടങ്ങൾ കോവിഡ് മൂലം മാറ്റിവച്ചെിരുന്നു.
‘ഇന്ന് ഞാൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നിരവധി രാജ്യങ്ങളിലേക്ക് ഒരു അപ്പസ്തോലിക യാത്ര ആരംഭിക്കുന്നുവെന്നും ഈ യാത്ര ഫലം ചെയ്യാൻ പ്രാർത്ഥിക്കണന്നും അദ്ദേഹം തിങ്കളാഴ്ച എക്സിൽ കുറിച്ചു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ സന്ദർശിക്കുന്ന മൂന്നാമത്തെ മാർപ്പാപ്പയാണ് ഇദ്ദേഹം.