പാങ്ങോട്: പെന്ഷന് ഉപഭോക്താവ് മരിച്ചിട്ടും മാസങ്ങളോളം വാർധക്യ പെന്ഷന് തുടര്‍ന്നും വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ജീവനക്കാരിയുടെ ഭര്‍ത്താവായ പാങ്ങോട് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നീക്കിയതായും വിവരമുണ്ട്. പാങ്ങോട് പഞ്ചായത്ത് മുളകിട്ടകാട്ടില് ഷൈനാ മന്‍സിലില്‍ ഷിഹാബുദ്ദീന്റെ മകന് ഷാനവാസാണ് ധനകാര്യ മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സര്‍വിസ് സഹകരണ ബാങ്ക് വഴി ഷിഹാബുദ്ദീന്റെ വീട്ടിലാണ് പെന്ഷന് എത്തിച്ചിരുന്നത്. 2023 ആഗസ്റ്റ് 28ന് ഷിഹാബുദീന്‍ മരിച്ചു.
ബന്ധുക്കള്‍ മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും, ഷിഹാബുദ്ദീന്റെ പെന്ഷന് ഈ വര്‍ഷം ഫെബ്രുവരി വരെ വിതരണം ചെയ്തതായി രേഖകളില്‍ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അതേസമയം പെന്ഷന് തുക ഷിഹാബുദ്ദീന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചതുമില്ല.
പെന്‍ഷന്റെ ഡിബിറ്റി വിതരണം സംബന്ധിച്ച വിവരങ്ങള്‍ സേവന സൈറ്റില്‍ പരിശോധിച്ചപ്പോള്‍ തുക കൈമാറിയതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പാങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് കത്ത് നല്‍കുകയും അന്വേഷണത്തില്‍ ബാങ്ക് ജീവനക്കാരിയായ ഭാര്യക്ക് വേണ്ടി പെന്ഷന് വിതരണം ചെയ്തിരുന്നത് ഭര്‍ത്താവായ സി.പി.എം ലോക്കല്‍ സെകട്ടറിയാണന്നതിന്റെയും ഇരുവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാങ്ങോട് പഞ്ചായത്തും ധനകാര്യ വകുപ്പ് സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍, സഹകരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.