പാരിസ്: പാരാലിമ്പിക്സിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ മുന്നോട്ട്. അഞ്ചാംദിനം ഓരോ സ്വർണവും വെള്ളിയും നേടിയപ്പോൾ ആകെ മെഡൽ എണ്ണം ഒമ്പതായി ഉയർന്നു. ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് എസ്.എൽ3 വിഭാഗത്തിൽ നിതേഷ് കുമാറാണ് സ്വർണം സ്വന്തമാക്കിയത്. ഡിസ്കസ് ത്രോ എഫ്56ൽ യോഗേഷ് കതുനിയ വെള്ളിയും കരസ്ഥമാക്കി. കഴിഞ്ഞ ദിവസം ഹൈജംപ് ടി47ൽ നിഷാദ് കുമാർ വെള്ളിയും വനിത 200 മീറ്റർ ടി35ൽ പ്രീതി പാൽ വെള്ളിയും നേടിയിരുന്നു.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ബ്രിട്ടീഷ് താരം ഡാനിയൽ ബെതെലിനെ 21-14, 18-21, 23-21ന് തോൽപിച്ചാണ് നിതീഷ് സ്വർണം നേടിയത്. 15ാം വയസ്സിൽ ട്രെയിൻ അപകടത്തിൽ ഇടതുകാൽ നഷ്ടമായതാണ് നിതീഷിന്. തുടർന്നാണ് താരം പാരാലിമ്പിക്സിലേക്ക് തിരിഞ്ഞത്. 42.22 മീറ്ററാണ് ഡിസ്കസ് ത്രോയിൽ യോഗേഷിന്റെ വെള്ളി പ്രകടനം. അമേരിക്കയുടെ റോഡ്രിക് ടൗൺസെൻഡ് 2.12 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ 2.04 മീറ്റർ താണ്ടിയാണ് നിഷാദ് വെള്ളി ഉറപ്പിച്ചത്. നിഷാദിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഉയരമാണിത്. 30.01 സെക്കൻഡിൽ 200 മീറ്റർ ഓട്ടം പൂർത്തിയാക്കി മൂന്നാമതെത്തിയ പ്രീതി പാരസിലെ രണ്ടാം മെഡലും കൈക്കലാക്കി. ടി35 100 മീറ്ററിലും താരത്തിന് വെങ്കലമുണ്ടായിരുന്നു.