കാക്കൂർ: വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ ഹനുമാൻ സേന നേതാവിനെയും യുവതിയെയും റിമാൻഡ് ചെയ്തു. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്തവത്സലൻ (60), കാക്കൂർ മുതുവാട്ട്താഴം പാറക്കൽ ആസ്യ (38) എന്നിവരെയാണു കോടതി റിമാൻഡ് ചെയ്തത്.
കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയത്. പൊലീസിൽ പരാതി നൽകാതിരിക്കാൻ വ്യാപാരിയോട് ആറ് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി അമ്പതിനായിരം രൂപ ഒന്നാംപ്രതിയുടെ അക്കൗണ്ടിലേക്ക് നൽകി. വീണ്ടും ഭീഷണി ശക്തമായതോടെ ഒരു സുഹൃത്ത് മുഖേന വ്യാപാരി കാക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.