പാരിസ്: 2020ലെ ടോക്കിയോ പാരാലിമ്പിക്സിലെ പ്രകടനം പാരിസിലും ആവർത്തിച്ച് ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. പുരുഷന്മാരുടെ ഹൈജമ്പ് ടി47 ഇനത്തിലാണ് നിഷാദ് രണ്ടാമതെത്തിയത്.
പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പ് ടി 47 ഇനത്തിൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി മെഡൽ നേടി. അമേരിക്കയുടെ റോഡ്രിക് ടൗൺസെൻഡ് 2.12 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ 2.04 മീറ്റർ താണ്ടിയാണ് നിഷാദ് വെള്ളി ഉറപ്പിച്ചത്. നിഷാദിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഉയരമാണിത്.
ന്യൂട്രൽ പാരാലിമ്പിക് അത്ലറ്റുകളെ പ്രതിനിധീകരിച്ച് ജോർജി മാർഗീവ് രണ്ടു മീറ്റർ ചാടി വെങ്കല മെഡൽ നേടി. അതേസമയം, മറ്റൊരു ഇന്ത്യൻ ഹൈജംപർ രാം പാൽ 1.95 മീറ്റർ വ്യക്തിഗത മികവോടെ ഏഴാം സ്ഥാനത്തെത്തി. വനിതകളുടെ 200 മീറ്റർ, 100 മീറ്റർ ടി 35 ഇനത്തിൽ പ്രീതി പാലിൻ്റെ വെങ്കലത്തിന് പിന്നാലെ പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാമത്തെ അത്ലറ്റിക്സ് മെഡലാണ് നിഷാദിൻ്റെ വെള്ളി.
മെഡൽ നേട്ടത്തോടെ ഒരു സ്വർണവും രണ്ടു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴു മെഡലുകൾ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത്.
അതേ സമയം, വനിതകളുടെ പാരാ ഷട്ടലിൽ തുളസിമതി മുരുകേശൻ ഇന്ത്യക്ക് എട്ടാം മെഡൽ ഉറപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന വനിതാ എസ്യു 5 സെമി ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മനീഷ രാമദാസിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. 3-21, 21-17 എന്ന സ്കോറിനാണ് ജയം.