തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണിത്. ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുക.
അജിത് കുമാറിന്റെ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ജയി മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരാണ് പരിഗണനയിലുള്ളത്.
ക്രമസമാധാനത്തിന് പുറമെ ബറ്റാലിയന്റെ ചുമതലയും അജിത് കുമാറിനാണ്. ബറ്റാലിയന്റെ ചുമതലയുള്ള എ.ഡി.ജി.പിയായി അജിത് കുമാറിനെ നിലനിർത്താനും ആലോചനയുണ്ട്. സസ്പെഷൻ ഉൾപ്പെടെയുള്ള നടപടികളും ഒഴിവാക്കിയേക്കും. ജയിൽ ഡി.ജി.പിയാക്കുന്ന തീരുമാനവും പരിഗണനയിലുണ്ട്.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അജിത് കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.