കോഴിക്കോട്: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടും കുറ്റവാളിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. പൊലീസിലുള്ളവർക്കെതിരെ ഇനിയും തെളിവുകൾ പുറത്ത് വിടാനുണ്ടെന്നും പി.വി അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ശശി പരാജയപ്പെട്ടു. എസ്.പി സുജിത് കുമാറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. പിടികൂടുന്ന സ്വർണത്തിന്റെ 60 ശതമാനം എസ്.പി അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്. എസ്.പിയുടെ ഡാൻസാഫ് സംഘത്തിനും സ്വർണക്കടത്തിൽ പങ്കുണ്ട്.
അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡ് തന്റെ കൈവശമുണ്ടെന്നും പി.വി അൻവർ അവകാശപ്പെട്ടു. എം.ആർ അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പില്‍ വരും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്.
ദുബായില്‍ നിന്ന് വരുന്ന സ്വര്‍ണം വരുമ്പോ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും
മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും അൻവർ ഉന്നയിച്ചു. ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംഘമുണ്ടെന്നും അൻവർ ആരോപിച്ചു.