ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില 39 രൂപ ഉയർത്തി എണ്ണക്കമ്പനികൾ. ഇന്നു മുതൽ വില പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് ഇപ്പോൾ 1,691.50 രൂപയാണ് വില. നേരത്തെ, ജൂൺ ഒന്നിന് ഇതേ സിലിണ്ടറിന്റെ വില 69.50 രൂപ കുറച്ചതോടെ ഡൽഹിയിൽ ചില്ലറ വിൽപന വില 1,676 രൂപയായി കുറഞ്ഞിരുന്നു. അതിനുമുമ്പ് 2024 മെയ് ഒന്നിന് സിലിണ്ടറിന് 19 രൂപ കുറച്ചിരുന്നു. അന്താരാഷ്ട്ര എണ്ണവിലയും നികുതി നയങ്ങളും അടക്കമുള്ള ഘടകങ്ങൾ ഈ വില നിർണയ തീരുമാനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു.
അതേസമയം, ദേശീയ തലസ്ഥാനത്ത് ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എ.ടി.എഫ്) വില കിലോലിറ്ററിന് 4,495.5 രൂപ കുറഞ്ഞ് 93,480.22 ആയതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന കമ്പനികൾ റിപ്പോർട്ട് ചെയ്തു.