മലപ്പുറം: ആഭ്യന്തരവകുപ്പിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കി പി.വി. അൻവർ എം.എൽ.എ പൊലീസുമായി നടത്തുന്ന എറ്റുമുട്ടലിന് പിന്തുണ പ്രഖ്യാപിച്ച് കെ.ടി. ജലീൽ എം.എൽ.എ. എ.ഡി.ജി.പി അജിത്കുമാറിനെതിരെയും മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെയും ഇപ്പോഴത്തെ എസ്.പി ശശിധരനെതിരെയും പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയ്യാറാകുമെന്നാണ് ഞാൻ കരുതുന്നതെന്ന് കെ.ടി.ജലീൽ എം.എൽ.എ പറഞ്ഞു.
സാധാരണ പൊലീസുകാരെ കണ്ണിൽ ചോരയില്ലാതെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് നല്ലൊരു ശതമാനം ഐ.പി.എസുകാരും എന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു. ഏത് ഗൗരവമുള്ള കേസുകളും ഒന്നുമല്ലാതാക്കാൻ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ഇവർ. ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാൻ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥർ തുറന്നുകാട്ടപ്പെടേണ്ടവരാണ് എന്നും അൻവറിനെ പിന്തുണച്ചുകൊണ്ട് ജലീൽ ഫേസ്ബുകിൽ കുറിച്ചു.
കെ.ടി. ജലീലിന്റെ ഫേസ് ബുക് പോസ്റ്റ്..
IPS എന്ന മൂന്നക്ഷരത്തിൻ്റെ അർത്ഥം എന്താണ്?
സിവിൽ സർവീസ് പരീക്ഷയെഴുതി വിജയിക്കാൻ അത്യധ്വാനം ചെയ്ത് പഠിക്കുന്നതും IPS പട്ടം നേടുന്നതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ത്വര കൊണ്ടാണെന്നാണ് നാം കരുതുക. സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങൾ അറിയുന്നവരാണോ ഉന്നതശ്രേണിയിലെ പോലീസ് ഉദ്യോഗസ്ഥർ? ഭൂരിപക്ഷം പേരും അങ്ങനെ അല്ലെന്നാണ് പലരുടെയും അനുഭവം. പ്രാദേശിക രാഷ്ട്രീയക്കാർക്ക്, അവരേത് പാർട്ടിക്കാരാണെങ്കിലും പോലീസ് സ്റ്റേഷനിൽ വിലയില്ലെങ്കിൽ അവിടെപ്പിന്നെ കയറിപ്പറ്റുക നാട്ടിലെ മാഫിയാ സംഘങ്ങളും സമ്പന്നരുമായിരിക്കും. ഉയർന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് പോലീസ് ഓഫിസർമാർക്ക് കത്തിയും കഴുത്തും കയ്യിൽ വെച്ചു കൊടുത്താൽ അവരത് കൊണ്ട് നാട് നന്നാക്കുകയല്ല, സ്വന്തംവീട് നന്നാക്കുകയാണ് ചെയ്യുക.
IPS കാരായി റിട്ടയർ ചെയ്തവരുടെ വീടും വീട്ടിലെ ഫർണിച്ചറുകളും, സ്വത്തും, സഞ്ചരിക്കുന്ന കാറും, ബിസിനസ് ബന്ധങ്ങളും, മക്കളുടെ ആഡംബര ജീവിതവും നിരീക്ഷിച്ചാൽ ആരൊക്കെയാണ് മര്യാദക്കാരായ കുഞ്ചിക സ്ഥാനീയരായ പൊലീസ് ഓഫിസർമാർ എന്ന് ബോദ്ധ്യമാകും. എല്ലാവരും മോശക്കാരാണെന്നല്ല പറയുന്നത്. സത്യസന്ധരും നിഷ്കപടരുമുണ്ട്. അവർക്ക് പക്ഷേ, സേനയിൽ സ്വാധീനം കുറവാകും.
ഐ.പി.എസുകാർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് അടിമകളോടെന്ന പോലെയാണ്. പരമാവധി സാധാരണ പൊലീസുകാരെ കണ്ണിൽ ചോരയില്ലാതെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് നല്ലൊരു ശതമാനം ഐ.പി.എസുകാരും. സ്വന്തം ഭാര്യയുടെയും മക്കളുടെയും വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും പൊലീസ് സേനയെ ഉന്നതസ്ഥാനീയരായ പൊലീസ് ഓഫിസർമാർ പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യുന്നത് അങ്ങാടിപ്പാട്ടാണ്. പൊലീസ് സേന രൂപീകരിച്ച കാലം മുതൽ നിലനിൽക്കുന്ന ദുഷ്പ്രവണതകളാണിത്. പൊലീസ് വാഹനങ്ങളും മറ്റു സൗകര്യങ്ങളും കുടുംബ കാര്യങ്ങൾക്കു വേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്നത് ഐ.പി.എസുകാരാണെന്ന് കാണാം. സമ്പന്നരുമായുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ബിസിനസ് ബന്ധങ്ങളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കലും സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കിയാൽ കാര്യങ്ങൾ ആർക്കും നിസ്സംശയം ബോധ്യമാകും.