അരൂർ: കോട്ടയം തിരുനക്കര സ്റ്റേഷൻ പരിധിയിൽ കാപ്പാ കേസിൽ നാടുകടത്തിയ പ്രതി എരമല്ലൂരിൽ പൊറോട്ട കമ്പനി ജീവനക്കാർ താമസിക്കുന്ന മുറിയിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുനക്കര തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ 26 ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അരൂർ പൊലീസിൻറെ പിടിയിലാണ്.
എന്നാൽ കൂടെയുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാൾക്കായി പൊലീസ് തിരച്ചിലിലാണ്. മൃതദേഹത്തിന് സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാരയും കണ്ടെത്തി. കുത്തിയും അടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
എരമല്ലൂർ ബാറിന് സമീപം തോട്ടപ്പള്ളി ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയിൽ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണൻ. രാത്രി തൊഴിലാളികൾ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലർച്ചെ വാഹനത്തിൽ പൊറോട്ടയുമായി പോകുകയായിരുന്നു പതിവ്. പുലർച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.