മഞ്ചേരി: ഹദീസ് നിഷേധത്തിലൂടെ ശത്രുക്കൾ ലക്ഷ്യമിടുന്നത് പ്രവാചകചര്യയെയും ചരിത്രത്തെയും അധ്യാപനങ്ങളെയും മാത്രമല്ല, ഇസ്ലാമിനെത്തന്നെ തകർക്കുകയെന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. പണ്ഡിതസഭയായ ഇത്തിഹാദുല്‍ ഉലമ കേരള തയാറാക്കിയ ‘ഹദീസ് നിഷേധം: ചരിത്രം, വർത്തമാനം’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹദീസ് നിഷേധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനെയും സുന്നത്തിനെയും കുറിച്ച് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മുസ്ലിം സമുദായം ശക്തമായി നേരിടണം. ഇത്തിഹാദുല്‍ ഉലമ കേരളത്തിന് സമ്മാനിച്ച ‘ഖുർആൻ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ’ എന്ന ഗ്രന്ഥത്തെ അദ്ദേഹം പ്രശംസിച്ചു. മുഫ്തി മുഹമ്മദ് അഹ്മദ് ഖാസിമി ഗ്രന്ഥം ഏറ്റുവാങ്ങി.
പൊതുസമ്മേളനത്തിൽ ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് വി.കെ. അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ജമാൽ സ്വാഗതം പറഞ്ഞു. ഡോ. എ.എ. ഹലീം പുസ്തകം പരിചയപ്പെടുത്തി. ഉസ്താദ് അലിയാർ ഖാസിമി, അബ്ദുസ്സലാം വാണിയമ്പലം, ഡോ. ഇൽയാസ് മൗലവി, മുഫ്തി അമീൻ മാഹി, കെ.എ. യൂസുഫ് ഉമരി, അബ്ദുൽ ഹക്കീം നദ്വി, ഡോ. നഹാസ് മാള, കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. പി.കെ. ജമാൽ സ്വാഗതവും സി.എച്ച്. ബഷീർ നന്ദിയും പറഞ്ഞു.