ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസ് പുരുഷവിഭാഗത്തിൽ വമ്പൻ അട്ടിമറി. മുൻ ജേതാവും മൂന്നാം സീഡുമായ സ്പാനിഷ് യുവതാരം കാർലോസ് അൽക്കാരസിനെ 74ാം റാങ്കുള്ള നെതർലൻഡ്സിന്റെ ബോടിക് വാൻ ഡെ സാൻഡ്സ്ഷുൽപ് നേരിട്ടുള്ള സെറ്റിന് രണ്ടാം റൗണ്ടിൽ തോൽപിച്ചു. സ്കോർ: 6-1, 7-5, 6-4. വനിത വിഭാഗത്തിൽ രണ്ട് വട്ടം യു.എസ് ഓപൺ നേടിയ ജപ്പാന്റെ നവോമി ഒസാക്കയും രണ്ടാം റൗണ്ടിൽ പുറത്തായി.
ലോക എട്ടാം നമ്പർ താരമായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയാണ് നവോമിയെ കീഴടക്കിയത് (6-3, 7-6). പുരുഷന്മാരിലെ ഒന്നാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നറും വനിത ഒന്നാം റാങ്കുകാരി പോളണ്ടിന്റെ ഇഗ സിയറ്റകും മൂന്നാം റൗണ്ടിലെത്തി. ജപ്പാന്റെ ഇന ഷിബാഹരയെയാണ് ഇഗ തോൽപിച്ചത്. സ്കോർ: 6-0, 6-1. മത്സരം 65 മിനിറ്റ് നീണ്ടുനിന്നു. അമേരിക്കയുടെ അലക്സ് മിഷേൽസെന്നിനെയാണ് സിന്നർ മറികടന്നത്. സ്കോർ: 6-4, 6-0, 6-2. മുൻ ജേതാവ് റഷ്യയുടെ ഡാനിൽ മെദ്വദേവ്, ആസ്ട്രേലിയയുടെ അലക്സ് ഡി. മിന്വർ, ബ്രിട്ടന്റെ ഡാൻ ഇവാൻസ് എന്നിവരും പുരുഷവിഭാഗത്തിൽ മൂന്നാം റൗണ്ടിലെത്തി.
വനിതകളിൽ ഇറ്റലിയുടെ ജാസ്മിൻ പൗളിനി, കസാഖ്സ്താന്റെ യുലിയ പുടിന്റ്സെവ, അമേരിക്കയുടെ ജെസിക്ക പെഗുല, റഷ്യയുടെ അന്ന കലിസൻസ്കായ, ല്യൂഡ്മില്ല സാംസനോവ, ഡയാന ഷ്നൈഡർ എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 2022ലെ വിംബിൾഡൺ ജേത്രിയായ എലേന റിബകിന രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പ് പരിക്ക് കാരണം പിന്മാറി. ഇതോടെ ഫ്രാൻസിന്റെ ജെസിക്ക പൊൺഷെക്ക് വാക്കോവർ ലഭിച്ചു.