ഹൈദരാബാദ്: അവധി ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിലെ ജോർജ് തടാകത്തിൽ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരം സ്വദേശിയായ രൂപക് റെഡ്ഡിയാണ് (25) മുങ്ങി മരിച്ചത്.
ഹേഗിലെ സിൽവർ ബേ വൈ.എം.സി.എയുടെ തീരത്താണ് അപകടം സംഭവിച്ചതെന്ന് വാറൻ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. എട്ടു മാസം മുമ്പാണ് റെഡ്ഡി പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ എം.എസിന് പഠിക്കാൻ യു.എസിലെത്തിയത്.
അദ്ദേഹവും സുഹൃത്തും ചൊവ്വാഴ്ച ജോർജ്ജ് തടാകത്തിൽ ബോട്ടിങ്ങിന് പോയപ്പോഴാണ് അപകടം. രൂപക് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും അതിൽ നിന്ന് ഊർന്നുപോവുകയായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു. സംഘത്തിലെ ബാക്കിയുള്ളവരെ മറൈൻ പട്രോളിംഗ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.