നെടുമ്പാശ്ശേരി: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായി കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നെടുമ്പാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യും. ബിസിനസ് ജെറ്റിനായി ഒരുക്കിയ രണ്ടാം ടെർമിനലിലാണ് ‘0484 എയ്റോ ലോഞ്ച്’ പ്രവർത്തിക്കുക. ഇതോടൊപ്പം അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫുഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശൗചാലയ നവീകരണം എന്നിവ അതിവേഗം പുരോഗമിക്കുകയാണ്.
‘കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി സെക്യൂരിറ്റി ഹോൾഡിങ് ഏരിയകൾക്ക് പുറത്ത്, ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്താണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കും അല്ലാത്തവർക്കും ഈ ലോഞ്ച് സൗകര്യം ഉപയോഗിക്കാം. എറണാകുളത്തിന്റെ എസ്.ടി.ഡി കോഡായ 0484ൽനിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഞ്ചിന്റെ നാമകരണം.
അകച്ചമയങ്ങളില്‍ കേരളത്തിന്റെ പ്രകൃതിലാവണ്യവും രൂപകൽപനയിൽ കായലും വള്ളവും സസ്യജാലങ്ങളും ഇടംപിടിച്ചിട്ടുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 മുറികള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് മുറികള്‍, രണ്ട് സമ്മേളന ഹാളുകള്‍, കോവര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്റാറന്റ്, സ്പാ, കഫേ ലോഞ്ച് എന്നിവയെല്ലാം ലോഞ്ചിൽ ഒരുക്കിയിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ തുടങ്ങിയവർ പങ്കെടുക്കും.