ധാക്ക: 32കാരിയായ ബംഗ്ലാദേശി മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. ഗാസി ടി.വിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയുടെ മൃതദേഹമാണ് ഹതിർജീൽ തടാകത്തിൽ കണ്ടെത്തിയത്. ഫേസ്ബുക്കിൽ ഇവരുടെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്.
സാഗർ എന്നയാളാണ് സാറയെ തടാകത്തിൽ നിന്നും കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടു പോയത്. എന്നാൽ, ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ധാക്ക മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഇൻസ്പെക്ടർ ബച്ചു മിയ പറഞ്ഞു.
മരണത്തിന് മുമ്പ് സാറ രണ്ട് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ ഇട്ടിരുന്നു. മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്നായിരുന്നു സ്റ്റാറ്റസുകളിലൊന്ന്. സുഹൃത്തായ ഫഹീം ഫയസാലിനെ ടാഗ് ചെയ്തായിരുന്നു മറ്റൊരു പോസ്റ്റ്.
ഇത്രയും നല്ലൊരു സുഹൃത്തിന് ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഫഹീമിനെ ടാഗ് ചെയ്തുള്ള സാറയുടെ പോസ്റ്റിൽ പറഞ്ഞിരുന്നു. നിന്റെ സ്വപ്നങ്ങൾ എത്രയും പെട്ടെന്ന് യാഥാർഥ്യമാവട്ടെ. നമ്മൾ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു. അതൊന്നും യാഥാർഥ്യമാക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.