കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. കരീപ്ര നെല്ലിമുക്ക് ചാമവിള മേലേതിൽ പുത്തൻവീട്ടിൽ ശ്രീകാന്തിനെയാണ് (28) ശിക്ഷിച്ചത്. 2021 ജൂലൈ 10 മുതൽ സെപ്റ്റംബർ 14 വരെ നടന്ന സംഭവത്തിൽ കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷുഗു സി. തോമസ് ഹാജരായി.