ജറൂസലം: വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെ ഗസ്സ മുനമ്പിൽ ആക്രമണം കടുപ്പിച്ച് അധിനിവേശ സേന. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ തുടർന്ന വ്യത്യസ്ത ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളാണ്. ഗസ്സ സിറ്റിയുടെ സമീപം തൂഫയിൽ മൂന്ന് കുട്ടികളും അവരുടെ മാതാവുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെ കാണാനില്ലെന്നും സിവിൽ ഡിഫൻസ് സംഘം അറിയിച്ചു. ഇവരുടെ വീടിനു മുകളിൽ ഇസ്രായേൽ യുദ്ധ വിമാനങ്ങൾ തിങ്കളാഴ്ച രാത്രി വൈകി ബോംബിടുകയായിരുന്നു. ഗസ്സ സിറ്റിയിലെ മറ്റൊരിടത്ത് കെട്ടിടത്തിനു നേരെ നടന്ന ആക്രമണത്തിൽ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുൾപ്പെടെ അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ച ഖാൻ യൂനിസിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് വയസ്സുള്ള മൂന്ന് കുട്ടികളും ഇവരുടെ മാതാവും പിതാവും കൊല്ലപ്പെട്ടു. പത്ത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ക്രൂരതയിൽ 40,476 ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 93,647 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, അഞ്ച് ഫലസ്തീനികൾ അധിനിവിഷ്ട ഉത്തര വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. തുൽകറേം പട്ടണത്തിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ ഹമാസ് പോരാളികൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാരോപിച്ച് ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം 640 ഫലസ്തീനികൾ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹമാസ് ബന്ദിയാക്കിയ ഇസ്രായേലിലെ അറബ് പൗരനെ രക്ഷപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. 52കാരനായ ഖാഇദ് ഫർഹാൻ അൽകാദിയെയാണ് രക്ഷപ്പെടുത്തിയത്. തെക്കൻ ഗസ്സ മുനമ്പിൽ നടത്തിയ ആക്രമണത്തിലാണ് രക്ഷപ്പെടുത്തിയതെന്നും സൈന്യം അറിയിച്ചു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 250 ഇസ്രായേൽ പൗരന്മാരെ ഹമാസ് ബന്ദിയാക്കിയിരുന്നു. 110 പേർ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
അതേസമയം, യു.എസ് സൈനിക മേധാവി ജനറൽ സിക്യു ബ്രൗൺ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, സൈനിക തലവൻ ലഫ്.ജനറൽ ഹെർസി ഹലേവി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലും ലബനാനുമെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് അദ്ദേഹം സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.