മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ 19കാരിയായ നഴ്സിങ് വിദ്യാർഥിനിയെ ഓട്ടോറിക്ഷ ഡ്രൈവർ ബലാത്സംഗം ചെയ്തു. വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ യുവതി കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ പ്രതി വെള്ളത്തിൽ മയക്കുമരുന്നു കലർത്തി നൽകുകയായിരുന്നു.
തുടർന്ന് ബോധം നഷ്ടമായ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബോധം തിരിച്ചുകിട്ടിയപ്പോൾ അതിജീവിത വീട്ടുകാരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവം പ്രദേശത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ തിങ്കളാഴ്ച രാത്രി മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
യുവതി സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് രത്നഗിരിയിലെ സംഭവം.