തിരുവനന്തപുരം: ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽനിന്ന് മാറ്റി നിർത്തണമെന്ന് സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. അവർ പങ്കെടുക്കുന്നത് കോൺക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. പരാതിയുണ്ടെങ്കിൽ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ഹേമ കമ്മിറ്റി റിപേപാർട്ട് മുഴുവനായി വായിച്ചിരുന്നു. അതിൽ ആരുടെയും പേര് പറയുന്നില്ല. ഇപ്പോൾ ചിലരുടെ പേരുകൾ വെളിപ്പെടുത്തുന്നുണ്ട്. കമ്മിറ്റികൾ പലതും ഇതുപോലെ ഉണ്ടായിട്ടുണ്ട്. എന്നാൽ, തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇത് അങ്ങനെ ആകരുത്. പരാതിക്കാർക്ക് പരാതി നൽകാനും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമസാധുതയുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണം -സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
സിനിമ കോൺക്ലേവ് നവംബർ നാലാം വാരം കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചന. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കൾ പങ്കെടുക്കും. സിനിമാ നയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കെ.എസ്.എഫ്.ഡി.സിക്കാണ് ഏകോപന ചുമതല. കോൺക്ലേവിന് മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.