ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്ന കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻ.സി) സീറ്റ് വിഭജനം പൂർത്തിയാക്കി. ഉമർ അബ്ദുല്ല നയിക്കുന്ന നാഷനൽ കോൺഫറൻസ് 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും മൽസരിക്കും.
അഞ്ച് സീറ്റുകളിൽ ഇരുപാർട്ടികളും സൗഹൃദ മൽസരമാണ് നടത്തുക. സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും പാന്തേഴ്സ് പാർട്ടിയും ഓരോ സീറ്റിലും മൽസരിക്കും.
ജമ്മു കശ്മീർ പി.സി.സി അധ്യക്ഷൻ താരിഖ് ഹമീദ് കാറയാണ് സീറ്റ് വിഭജനത്തെ കുറിച്ച് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.
90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.