മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കള ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ക്ഷണിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുൺ പറഞ്ഞു.
കൃത്യം ചെയ്തതായി പരാതിയിൽ പറയുന്ന കാർക്കള ജൊഡുരാസ്തെയിലെ അൽതാഫ് (30), സഹായി സുധീർ എന്ന സവേര റിച്ചാർഡ് കർഡോസ (32) എന്നിവരാണ് അറസ്റ്റിലായത്. 21കാരിയുടെ പരാതി സംബന്ധിച്ച് എസ്.പി പറയുന്നത് ഇങ്ങനെ: കുക്കുണ്ടൂർ ഗ്രാമപഞ്ചായത്ത് സ്വദേശിയായ യുവതിയും അൽത്താഫും മൂന്ന് മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അൽത്താഫ് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി.
ലഹരി പാനീയം നിർബന്ധിച്ച് കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്ത് യുവതിയുടെ വീടിനടുത്ത് ഇറക്കിവിട്ടു. ലഹരി പാനീയം ഏർപ്പാട് ചെയ്തതിനാണ് സുധീറിനെ അറസ്റ്റ് ചെയ്തത്. യുവതിയെ കാർക്കള ആശുപത്രിയിലും തുടർന്ന് ആരോഗ്യനില മോശമായതിനാൽ മണിപ്പാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂട്ട ബലാത്സംഗം നടന്നതായി സൂചനയില്ലെന്ന് എസ്.പി അറിയിച്ചു.
‘ലവ് ജിഹാദ്’ -ബി.ജെ.പി എം.എൽ.എ
മംഗളൂരു: കാർക്കളയിൽ യുവതിക്ക് നേരെ നടന്ന അതിക്രമം ‘ലവ് ജിഹാദാ’ണെന്ന് കാർക്കള എം.എൽ.എയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി വി. സുനിൽ കുമാർ ആരോപിച്ചു.
ഹിന്ദു യുവതികൾക്കെതിരെ അക്രമങ്ങൾ വർധിച്ചുവരുകയാണ്. കാർക്കള സംഭവത്തിൽ പിന്നിലുള്ള എല്ലാവരെയും വൈദ്യപരിശോധന നടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ട ബലാത്സംഗമാണ് നടന്നതെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ കാർക്കളയിൽ മാർച്ച് നടത്തി.