ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ രാജ്യത്തിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി). വിചാരണക്കായി ശൈഖ് ഹസീനയെ വിട്ടുനൽകണമെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബി.എൻ.പി ആവശ്യപ്പെട്ടു.
ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം അലംഗിർ ആണ് മുൻ പ്രധാനമന്ത്രിയെ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ചത്. സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശൈഖ് ഹസീന ഈ മാസം ആദ്യം ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. ‘ശൈഖ് ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല.
നിയമപരമായ വഴിയിലൂടെ ഹസീനയെ ഇന്ത്യ കൈമാറണം’. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തിയതായും മിർസ ഫക്രുൽ ഇസ്ലാം മിർസ പറഞ്ഞു. അതിനിടെ, ബംഗ്ലാദേശ് നാഷനൽ പാർട്ടി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് പ്രവർത്തന സജ്ജമാക്കി.
17 വർഷമായി ഖാലിദ സിയയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഹസീന സർക്കാർ 2018ൽ ബീഗം ഖാലിദ സിയയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.