ഷികാഗോ: യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അടുത്തു വരവേ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ സ്ഥാനാർഥികളും നേതാക്കളും തമ്മിലുള്ള വാക്പോര് മുറുകുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രെംപിനെതിരെ രൂക്ഷ വിമർശനമുയർത്തി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ.
‘അവൻ ആരാണെന്നാണ് അവൻ കരുതുന്നത്’, ട്രംപ് ഒരു തോൽവിയാണ്, എന്നിങ്ങനെയായിരുന്നു ബൈഡന്റെ വാക്കുകൾ. ഷികാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലെ വികാരഭരിതമായ വിടവാങ്ങൽ പ്രസംഗത്തിലാണ് ട്രംപിനെതിരെ ബൈഡൻ രൂക്ഷമായി പ്രതികരിച്ചത്. നമ്മൾ തോൽക്കുന്നുവെന്ന് ട്രംപ് പറയുന്നു, പക്ഷേ അവനാണ് പരാജിതൻ.
ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് ആലിംഗനത്തോടെയാണ് പ്രസിഡന്റ് ബൈഡനെ വേദിയിലേക്ക് സ്വീകരിച്ചത്. ‘ലോകത്തിലെ മുൻനിര രാഷ്ട്രം ഞങ്ങളാണെന്ന് കരുതാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. നമ്മളല്ലെങ്കിൽ ആരാണ് ലോകത്തെ നയിക്കുക.’
‘ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പട്ടാളക്കാരെ, മുലകുടിക്കുന്നവരും, പരാജിതരും എന്ന് അവൻ വിളിച്ചു. അവൻ ആരാണെന്നാണ് അവൻ കരുതുന്നത്. ബൈഡൻ ചോദിച്ചു. ട്രംപ് പുടിനെ കാണുമ്പോൾ വണങ്ങുകയാണ്. ഞാനോ കമല ഹാരിസോ ഒരിക്കലും അത് ചെയ്യില്ലെന്നും ബൈഡൻ പറഞ്ഞു.
ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ സിദ്ധാന്തത്തെയും ബൈഡൻ വിമർശിച്ചു. ഇത് യു.എസിന്റെ ആഗോള പ്രതിച്ഛായ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.