ലഖ്നോ: ഉത്തർപ്രദേശ് ബി.ജെ.പിയിലെ ഭിന്നതകൾക്ക് വിരാമം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മിർസാപൂരിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് യോഗിയെ പുകഴ്ത്തി മൗര്യ രംഗത്തെത്തിയത്. യോഗി രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നായിരുന്നു മൗര്യ പറഞ്ഞത്. പ്രസംഗത്തിനിടെ മോദിയെയും പുകഴ്ത്തി.
രാജ്യത്തുതന്നെ യോഗിയെപ്പോലെ ഒരു മികച്ച മുഖ്യമന്ത്രി വേറെ ഉണ്ടാകുമോ? മോദിയെപ്പോലെ മികച്ച ഒരു നേതാവ് ഉണ്ടാകുമോ?ഏറ്റവും മികച്ചതെല്ലാം നമുക്ക് ഉണ്ട്. പിന്നെ നമ്മൾ എന്തിന് പിന്നോട്ട് പോകണമെന്നും മൗര്യ ചോദിച്ചു. മൗര്യയുടെ പ്രസംഗം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചതിന്റെ സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മോശം പ്രകടനത്തിന് ശേഷം യോഗിക്ക് നേരെയുള്ള അതൃപ്തി മൗര്യ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായുള്ള മൗര്യയുടെ കൂടിക്കാഴ്ച്ചയും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നീട് കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ട് പരസ്യപ്രതികരണങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദങ്ങൾ അവസാനിച്ചത്.