ധാക്ക: രാജ്യത്തിന്റെ ഭരണ സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന ശേഷം എത്രയും വേഗം സ്വതന്ത്രവും നീതിപൂർവവുമായ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു.
’തെരഞ്ഞെടുപ്പ് കമീഷൻ, ജുഡീഷ്യറി, സിവിൽ അഡ്മിനിസ്ട്രേഷൻ, സുരക്ഷാ സേനകൾ, മാധ്യമങ്ങൾ എന്നിവയിൽ സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കി കഴിഞ്ഞാലുടൻ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തും’ ഞായറാഴ്ച ധാക്കയിൽ നയതന്ത്രജ്ഞരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം പറഞ്ഞതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രമസമാധാനനില നിയന്ത്രണ വിധേയമാക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെയും സായുധ സേനയുടെയും പിന്തുണയോടെ ഞങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിവരും, പൊലീസ് സേന അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും വളർച്ച സുസ്ഥിരമാക്കുന്നതിനുമായി സർക്കാർ ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കും. സർക്കാർ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക, ഉഭയകക്ഷി മര്യാദകളും പാലിക്കും. ബംഗ്ലാദേശ് ബഹുരാഷ്ട്രവാദത്തിന്റെ സജീവ വക്താവായി തുടരും. യു.എൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ബംഗ്ലാദേശിന്റെ സംഭാവനകൾ നിലനിർത്താനും മെച്ചപ്പെടുത്താനും പ്രതീക്ഷിക്കുന്നതായും യൂനുസ് പറഞ്ഞു.