മോസ്കോ: റഷ്യയുടെ കുർസ്ക് മേഖലയിലെ മറ്റൊരു സുപ്രധാന പാലംകൂടി യുക്രെയ്ൻ തകർത്തു. സെയം നദിക്ക് കുറുകെയുള്ള കുർസ്കിലെ സ്വാൻനോയിലെ പാലമാണ് തകർത്തത്. പാലം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈനിക കമാൻഡറുടെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ യുക്രെയ്ൻ തകർക്കുന്ന രണ്ടാമത്തെ പാലമാണിത്.
റഷ്യൻ സേനയുടെ സഞ്ചാരവും സാധന വിതരണവും തടയാനാണ് പാലങ്ങൾ യുക്രെയ്ൻ സേന തകർക്കുന്നതെന്നാണ് സൂചന. അവശേഷിക്കുന്ന ഒരു പാലംകൂടി തകർന്നാൽ കുർസ്കിൽ സൈന്യത്തെ എത്തിക്കാനും സാധാരണക്കാരെ ഒഴിപ്പിക്കാനുമുള്ള റഷ്യയുടെ ശ്രമങ്ങൾ സങ്കീർണമാക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ മാസം ചർച്ച നടക്കാനിരിക്കെയാണ് റഷ്യൻ മേഖലയായ കുർസ്കിൽ യുക്രെയ്ൻ അപ്രതീക്ഷിത ആക്രമണം നടത്തിയതെന്ന് വാഷിങ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ സൈനിക മുന്നേറ്റം ശക്തമായതോടെ മധ്യസ്ഥരായ ഖത്തറുമായുള്ള കൂടിക്കാഴ്ച റഷ്യ താൽക്കാലികമായി മാറ്റിവെച്ചു.