അബഹ: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. ഒന്നിനെതിരെ നാല് ഗോളിന് അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാലിന്റെ നേട്ടം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന് വേണ്ടി ഗോൾ നേടിയെങ്കിലും ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
44ാം മിനിറ്റിൽ അൽ നസറാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ വകയായിരുന്നു ഗോൾ. ആദ്യ പകുതിയിൽ ലീഡെടുത്തെങ്കിലും വമ്പൻ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ അൽ ഹിലാൽ നടത്തിയത്. സെർബിയൻ മിഡ്ഫീൽഡർ സെർജെജ് മിലിൻകോവിക് സാവിക് അൽ ഹിലാലിനായി 55ാം മിനിറ്റൽ സമനില പിടിച്ചു.
സമനില നേടി പത്ത് മിനിറ്റ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ അൽ ഹിലാൽ ലീഡും നേടി. സെർബിയൻ താരം അലക്സാണ്ടർ മിത്രോവികിന്റെ വകയായിരുന്നു ഗോൾ. ആറ് മിനിറ്റിന് ശേഷം മിത്രോവിക് തന്നെ ഒരിക്കൽ കൂടി വലകുലുക്കി. 72ാം മിനിറ്റിൽ ബ്രസീലിന്റെ മാൽകോം ഫെലിപ്പെ നാലാം ഗോളും നേടി അൽ ഹിലാലിന്റെ പട്ടിക പൂർത്തിയാക്കി.
സൗദി സൂപ്പർ കപ്പിൽ അഞ്ച് തവണ അൽ ഹിലാൽ മുത്തമിട്ടിട്ടുണ്ട്. രണ്ട് തവണയാണ് അൽ നസറിന് കിരീടം നേടാൻ സാധിച്ചത്. മത്സരത്തിലെ തോൽവിയോടെ ക്രിസ്റ്റ്യാനോ റൊണോൾഡോക്ക് സൗദിയിൽ ഒരു കിരീടത്തിനായി ഇനിയും കാത്തരിക്കേണ്ടി വരും.