ഗസ്സ: ഇസ്രായേലിന്റെ അധിനിവേശം തുടരുന്നതിനിടെ ഗസ്സയിൽ 25 വർഷത്തിന് ശേഷം ആദ്യമായി പോളിയോ രോഗബാധ സ്ഥിരീകരിച്ചു. ഫലസ്തീൻ ആരോഗ്യമന്ത്രാലയമാണ് രോഗബാധ സ്ഥീരീകരിച്ച വിവരം അറിയിച്ചത്. യുദ്ധത്തിനിടയിലും കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള സൗകര്യമൊരുക്കണമെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടറസ് അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗസ്സയിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
വാക്സിൻ സ്വീകരിക്കാത്ത 10 മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോർദാനിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയതെന്നും റാമള്ളയിലുള്ള ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 25 വർഷമായി ഗസ്സയിൽ പോളിയോ രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. ജൂണിൽ മേഖലയിൽ നിന്നും പരിശോധനക്കെടുത്ത മലിനജലത്തിൽ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
നേരത്തെ ഗസ്സയിലെ 6,40,000 കുട്ടികൾക്ക് വാക്സിനേഷനുള്ള സൗകര്യമൊരുക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കണമെന്ന് യു.എൻ ഏജൻസികളായ ലോകാരോഗ്യ സംഘടനയും യുണിസെഫും അഭ്യർഥിച്ചിരുന്നു. രണ്ട് ഘട്ടമായി ഗസ്സയിൽ വാക്സിനേഷൻ കാമ്പയിൻ നടത്താനാണ് യു.എൻ ലക്ഷ്യമിടുന്നത്.
താൽക്കാലിക വെടിനിർത്തലിന്റെ സമയത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതമായി ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കാൻ കഴിയും. നിലവിൽ വാക്സിനേഷൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാകാതെ ഗുരുതര പ്രതിസന്ധിയാണ് ഗസ്സയിലുളളവർ അനുഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
അതേസമയം, വെടിനിർത്തലില്ലാതെ വാക്സിനേഷൻ ഫലപ്രദമാകില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയവും നിലപാടെടുത്തിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിലായാൽ മാത്രമേ ആരോഗ്യപ്രവർത്തകർക്ക് ഗസ്സയിലൂടെ സ്വതന്ത്ര്യമായി സഞ്ചരിക്കാൻ സാധിക്കു. വാക്സിനേഷൻ മാത്രമല്ല ഗസ്സയുടെ പ്രശ്നം. മലിനീകരണം, ശുദ്ധജല വിതരണത്തിലെ ലഭ്യതക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഗസ്സ നേരിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.