മേപ്പാടി (വയനാട്): പഠിക്കാൻ പോകണമെങ്കിൽ സ്കൂൾ വേണം. പുസ്തകങ്ങളും ബാഗും മഴ നനയാതിരിക്കാൻ കുടയും വേണം. യൂനിഫോമും കഴുത്തിൽ ഐ.ഡി കാർഡുമെല്ലാമുണ്ടാകണം. ഉരുൾ ദുരന്തത്തിൽ ഇവയെല്ലാം നഷ്ടപ്പെട്ട് 17 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്ന 627 വിദ്യാർഥികൾ മഹാദുരന്തത്തിനുശേഷം തിങ്കളാഴ്ച സ്കൂൾ തുറന്നതിനെക്കുറിച്ച് ചിന്തിച്ചുപോലുമില്ല. സ്കൂളും പഠനവുമില്ലാത്ത, തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് എത്ര കൂട്ടുകാർ പോയെന്നോ മണ്ണിൽ പുതഞ്ഞ് ഇനിയും കണ്ടെത്താത്ത പ്രിയപ്പെട്ടവർ എത്രയെന്നോ ഇവർക്കറിയില്ല.
ദുരന്തത്തിനുശേഷം വയനാട്ടിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറന്നെങ്കിലും ദുരിത മേഖലയിലെ കുട്ടികൾക്കൊന്നും എപ്പോൾ സ്കൂളിൽ പോകാനാകുമെന്നതിന് ഒരു നിശ്ചയവുമില്ല. 54 കുട്ടികൾ പഠിച്ച മുണ്ടക്കൈയിലെ സ്കൂൾ പൂർണമായി തകർന്നു. ചൂരൽമലയിലെ വെള്ളാർമല ജി.വി.എച്ച്.എസ്.എസിന്റെ കെട്ടിടങ്ങൾ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണ്. ഇവിടെ 497 കുട്ടികളാണ് പഠിച്ചിരുന്നത്. ഈ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർഥികളെ കാണാതായെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
ഇതിൽ 11 കുട്ടികൾ വെള്ളാർമല സ്കൂളിൽ നിന്നായിരുന്നു. നിരവധി കുട്ടികളുടെ മൃതദേഹങ്ങൾ ഒരാഴ്ചക്കിടെ കണ്ടെത്തി. സമീപത്തെ മറ്റു സ്കൂളുകളിൽ പഠിക്കുന്ന ഏതാനും കുട്ടികളും പ്രകൃതി ദുരന്തത്തിൽ മണ്ണിലലിഞ്ഞു. മുട്ടിൽ കോളജിലെ രണ്ടുകുട്ടികളും മേപ്പാടി സി.എം.എസ് സ്കൂളിലെ വിദ്യാർഥിയുമെല്ലാം മരണത്തിന് കീഴടങ്ങി. കോഴിക്കോട്ട് ബി.എഡ് വിദ്യാർഥിയായിരുന്ന ജിജിന പഠന അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ഉരുൾപൊട്ടൽ. അച്ഛനും അമ്മക്കുമൊപ്പം ജിജിനയും യാത്രയായി. ബാക്കിയുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമൊക്കെയായി കഴിയുകയാണ്.
ദുരന്തമേഖലയിൽപെട്ട തകർന്ന രണ്ടു സ്കൂളുകൾക്കുപുറമെ സമീപത്തെ മിക്ക സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായതിനാൽ അവയും എന്ന് തുറക്കുമെന്ന് നിശ്ചയമില്ല. ചൂരൽമലയിലും മുണ്ടക്കൈയിലും പഠിച്ച വിദ്യാർഥികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും അസൗകര്യങ്ങൾക്കുപുറമെ ദുരിതാശ്വാസ ക്യാമ്പുകൾ എന്നവസാനിക്കുമെന്ന അനിശ്ചിതത്വവും മുന്നിലുണ്ട്. മേഖലയിലെ ആറു സ്കൂളുകളെ ഉരുൾപൊട്ടൽ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. പുനർനിർമിക്കേണ്ട രണ്ട് സ്കൂളുകൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണം.
ടൗൺഷിപ്പ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ അതിനോടൊപ്പം സ്കൂളുകളുടെയും രൂപരേഖയുണ്ടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനെല്ലാം എത്ര കാലമെടുക്കുമെന്നതാണ് വലിയ ആശങ്ക. ദുരന്തം അഭിമുഖീകരിച്ച വിദ്യാർഥികളുടെ മാനസികാവസ്ഥയും വലിയ വെല്ലുവിളിയാണ്. ഇത് ശരിയായാൽ മാത്രമേ പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റൂ. കുട്ടികളുടെ പഠനം നഷ്ടപ്പെടാതിരിക്കാൻ താൽകാലിക കെട്ടിടങ്ങൾ വാടകക്കെടുത്ത് സ്കൂളാക്കി മാറ്റുന്നതാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്. പുസ്തകമുൾപ്പടെ എല്ലാം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് അവയെല്ലാം നൽകണം. ഉരുൾ ദുരന്തത്തോടെ മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിയ നിരവധി സ്കൂൾ ബസുകൾ ഇനിയും പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.