തിരുവനന്തപുരം: വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന ‘കുമുലോ നിംബസ്’ മേഘങ്ങളുടെ സാന്നിധ്യമാണ് പ്രതിഭാസത്തിന് കാരണം. മ
ണിക്കൂറിൽ 10 സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനമെന്നു പറയുന്നത്. രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴയാണെങ്കിൽപോലും കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാവും. ഇത്തരം മഴയെ മിനി ക്ലൗഡ് ബസ്റ്റ് അഥവാ ലഘു മേഘവിസ്ഫോടനം എന്നു വിളിക്കാം. മേഘ വിസ്ഫോടനം ഉണ്ടാകുന്നത് വളരെ നേരത്തേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മൂന്നോ നാലോ മണിക്കൂർ മുമ്പു മാത്രമേ റഡാർ, സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഇവ അറിയാൻ കഴിയുകയുള്ളൂവെന്ന് കുസാറ്റ് അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്. അഭിലാഷ് പറഞ്ഞു.
കടലിൽ പോകരുത്
തിരുവനന്തപുരം: ശക്തമായ കാറ്റും മോശം കാലാവസ്ഥയെയും തുടർന്ന് തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകൾ ഓറഞ്ച് അലർട്ടിലും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകൾ യെല്ലോ അലർട്ടിലുമാണ്.