ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടക്കാനിരുന്ന യോഗം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മാറ്റിവെച്ചു. പുതിയ അണക്കെട്ടിനെതിരെ തമിഴ്നാട് കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെയാണ് കാരണം വ്യക്തമാക്കാതെ യോഗം അവസാന നിമിഷം മാറ്റിയത്.
നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി സുപ്രീംകോടതിക്ക് മുന്നിൽ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ നീക്കം അനുവദിച്ചാൽ കോടതിയലക്ഷ്യവുമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വതന്ത്ര പരിശോധനക്ക് പരിഗണിക്കേണ്ട വിഷയങ്ങൾ തയാറാക്കാൻ അഞ്ച് മാസം മുമ്പുള്ള കേന്ദ്ര ജല കമീഷന്റെ നിർദേശത്തിൽ നടപടി സ്വീകരിക്കാനും തമിഴ്നാട് ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ നൽകിയ നിർദേശം നടപ്പാക്കാത്തതിനെതുടർന്ന് ഡിസംബറിൽ വീണ്ടും നിർദേശം നൽകുകയുണ്ടായി. എന്നാൽ, ഡാം സുരക്ഷ നിയമം വന്ന് അഞ്ച് വർഷത്തിനുള്ളിൽ ഇതു നടത്തിയാൽ മതിയെന്നും അതുപ്രകാരം പരിശോധനക്ക് 2026 വരെ സമയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് നീട്ടിക്കൊണ്ടുപോകുന്നത്.