അന്തിക്കാട്: തൃശൂർ പെരിങ്ങോട്ടുകരയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാൻകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് നാടൻ ബോംബെന്ന് കരുതുന്ന വസ്തുഎറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.
ബിജുവിന്റെ ഭാര്യ സംഗീതയും നാല് പെൺമക്കളും അമ്മ തങ്കയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വീടിന്റെ ചുമരിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറഞ്ഞു. സ്ഫോടന ശബ്ദം അരകിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.