തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഇൻസ്ട്രക്ടർമാർ വേണമെന്ന നിർദേശം പിൻവലിക്കുക, അപേക്ഷകർക്ക് ഡ്രൈവിങ് ടെസ്റ്റിനായുള്ള സ്ളോട്ടുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ വീണ്ടും ഉന്നയിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കൂട്ടായ്മ. ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞ ഒരു കാര്യവും നടപ്പാകാത്തതിനാൽ ഒത്തുതീർപ്പ് വ്യവസ്ഥകളിൽനിന്ന് പിന്മാറുകയാണെന്നും കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
10 ലക്ഷത്തോളം അപേക്ഷകരാണ് ലേണേഴ്സ് കഴിഞ്ഞ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. എന്നിട്ട് മന്ത്രി പറഞ്ഞത് രണ്ടര ലക്ഷം പേർ മാത്രമേയുള്ളൂവെന്നാണ്. ചർച്ച നടന്ന് 13 ദിവസം കഴിഞ്ഞിട്ടും ഒരാൾക്കു പോലും ഡ്രൈവിങ് ടെസ്റ്റിനായി സ്ളോട്ട് അനുവദിച്ച് കിട്ടിയിട്ടില്ല. ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പാക്കിയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.