കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ ഉരുൾപ്പൊട്ടൽ. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ വലിയ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്തമഴയെ തുടർന്ന് കോട്ടയം ജില്ലയിൽ ആകെ വലിയ നാശനഷ്ടമാണ് ഉണ്ടായത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളം കയറി. ഈരാട്ടുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാല നഗരത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്.
അതേസമയം,എറണാകുളം നഗരത്തിലെ കനത്തമഴക്ക് കാരണം മേഘവിസ്ഫോടനമാണെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്ത് ആദ്യമായാണ് കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചിരിക്കുന്നത്. ഇത് മേഘവിസ്ഫോടനത്തിന്റെ ഫലമാകാമെന്ന് അസോ. പ്രഫ. ഡോ എസ്. അഭിലാഷ് അഭിപ്രായപ്പെട്ടു.
കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴക്ക് വഴിവെച്ചത്.14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ. കൂമ്പാര മേഘങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റാണ് മരങ്ങള്‍ കടപുഴകി വീഴാനും മറ്റും കാരണമായിരിക്കുന്നത്. റിമല്‍ ചുഴലിക്കാറ്റിന്റെ അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനില്‍ക്കുന്ന വലിയ മേഘക്കൂട്ടങ്ങളുമാണ് കൊച്ചിയില്‍ ശക്തമായ മഴക്ക് കാരണമായത്. വലിയ നീരാവിയും വഹിച്ച് കാറ്റ് തീരപ്രദേശത്തേയ്ക്ക് വരുന്നത് ശക്തമായ മഴക്ക്ത്വഴിയൊരുക്കുകയായിരുന്നു.