മാനന്തവാടി : മാനന്തവാടി ആറാട്ട്തറ ഗംഗാധരന്റെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ഒന്നാം പ്രതിയും കൂട്ടാളിയും പിടിയിൽ.
കഴിഞ്ഞ ഏപ്രിൽ 27നായിരുന്നു കവർച്ച. കുപ്രസിദ്ധ കുറ്റവാളിയായ പാലക്കാട് പറളി സ്വദേശിയായ ഉടുമ്പ് രമേശൻ എന്നറിയപ്പെടുന്ന ആർ. രമേശിനെ(36) ഇരിഞ്ഞാലക്കുട ജയിലിൽ നിന്നാണ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം ചെയ്തതതോടെയാണ് സ്വർണം ഉരുക്കാൻ സഹായിച്ച കൂട്ടു പ്രതിയായ കോയിലേരി അയനിക്കാട്ടിൽ വീട്ടിൽ മണി (55) യെ വീട്ടിൽ നിന്നും മാനന്തവാടി പൊലീസ് പിടികൂടിയത്. മറ്റ് പ്രതികളായ മാനന്തവാടി ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ. ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ വീട്ടിൽ കെ.വി. ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ വീട്ടിൽ കെ. ഇബ്രാഹിം (56) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലുൾപ്പെട്ട മുഴുവൻ പേരും പിടിയിലായി. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.എ അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.കെ. ശശീന്ദ്രൻ, കെ.കെ. സോബിൻ, എ.എസ്.ഐ ബിജു വർഗീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.ടി. സെബാസ്റ്റ്യൻ, മനു അഗസ്റ്റിൻ, സിവിൽ പൊലീസ് ഓഫിസറായ സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.