മംഗളൂരു: കുടക് ജില്ലയിൽ വീരാജ്പേട്ട ബെടൊള്ളി ഗ്രാമത്തിൽ യുവാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം തോക്കുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുൻ ഗ്രാമപഞ്ചായത്ത് അംഗം ശില്പ സീതമ്മയാണ്(40) കൊല്ലപ്പെട്ടത്. കൃത്യം ചെയ്ത നയകാന്ത ബൊപണ്ണയെ (45) വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തമായി കാപ്പിത്തോട്ടമുള്ള ബൊപണ്ണ അർജി ഗ്രാമത്തിൽ സർവീസ് സ്റ്റേഷൻ നടത്തുകയാണ്.
ഏതാനും ദിവസമായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ശില്പ ആരോടോ മൊബൈൽ ഫോണിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം അടുത്ത ദിവസവും തുടരുകയായിരുന്നു. പരസ്പരം നടന്ന വാക് തർക്കത്തിനിടെ ക്ഷുഭിതനായ ബൊപണ്ണ തോക്കെടുത്തു. വന്യജീവികളിൽനിന്ന് വിള സംരക്ഷിക്കാൻ ലൈസൻസുള്ള ആയുധമാണിത്. 12 വർഷം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. രണ്ട് മക്കളുണ്ട്. 2012-17 കാലയളവിലാണ് ശില്പ ജനപ്രതിനിധിയായത്.